Wednesday, December 16, 2009

മധുശാലയില്‍



മധുചഷകത്തിലൊരു തുള്ളി കണ്ണുനീര്‍ ചേര്‍ത്ത് നേദിക്കട്ടെ നിനക്കെന്‍ ചിരസുഹൃത്തേ.
ക്ഷണികമാമൊരിടവേളക്കപ്പുറം,തണല്‍ തേടി ഞാന്‍ വീണ്ടുമെത്തവേ,
തിരഞ്ഞു നിന്നെ പരിചിതമുഖങ്ങള്‍ക്കിടെ
പരിചിതമുഖങ്ങളോ? കൂകിയാര്‍ക്കുന്നു ചുറ്റും മുഖമില്ലാത്തവര്‍.
വഴിയാത്രികര്‍ കയറിയിറങ്ങുന്ന സത്രത്തിലും നിനക്ക് പരിചിതമുഖങ്ങളോ?
ഘോഷിക്കുന്നു സ്നേഹത്തിന്‍ കാവല്‍ മാലാഖമാര്‍
വേനല്‍ പൂവിന്റെ തണല്‍ പോലുമില്ലാത്ത പെരുവഴി പൊള്ളുന്നു.
സാന്ത്വനം തേടുന്നവര്‍ സത്രത്തില്‍ നിറയുന്നു.
അളവു പാത്രത്തില്‍ പെരുകുന്നു സങ്കട മരുന്നുകള്‍
കണ്ണുകളില്‍ നുരയുന്ന കാശിന്റെ കണക്കുകള്‍,
ദീര്‍ഘ നിശ്വാസങ്ങള്‍, ദുരിതാഘോഷങ്ങള്‍, തേങ്ങലുകള്‍.
അറിഞ്ഞിവോ നിങ്ങളെന്റെ കാമുകി കളവു പോയതും സ്നേഹിതന്‍ കനിവില്ലാതെ ചതിച്ചതും !
ഇരുളിന്റെ മറപറ്റി കലപില കൂട്ടുന്നതുമെന്‍ കൂട്ടുകാര്‍.
ലഹരി നദിയിലൊരക്ഷര പൂട്ടിട്ട പതിവുകാര്‍.
ചര്‍ച്ചയില്‍ പുകയുന്ന വെറുപ്പിന്റെ ജീവിതം.
കറി വീണ ഖദര്‍ഷര്‍ട്ടുലയുന്നു,
വാക്കുകളിഴയുന്നു,
അവയിലൂടയ്യപ്പനും അക്ബറുമിഴയുന്നു.
ഒടുവിലിഴഞ്ഞെത്തുന്നു സരമാഗു.
ഇല്ല, നീ മാത്രമില്ല,
നരയാര്‍ന്നുയര്‍ന്ന ശിരസ്സും, പതുങ്ങിയ വാക്കുമില്ല.
ലഹരി മണക്കുന്ന ഷെല്ലിയും ഷെയ്ക്ക്സ്പിയറുമില്ല.
നീയിനി മടങ്ങില്ലെന്നാരോ പറഞ്ഞു.
അക്ഷരം കൊണ്ട് പിടഞ്ഞ പ്രാണനുമായി ആശുപത്രി കിടക്കിയിലിതെത്ര നാള്‍
ഒടുവില്‍, നിത്യ ലഹരി തന്‍ വറ്റാത്ത തോടുകള്‍ തേടി നീ പടിയിറങ്ങുന്പോള്‍,ഞങ്ങളീ സത്രത്തിലൊറ്റെക്കാവുന്നു.
രാത്രി കൊഴുക്കുന്പോള്‍, കപടമുഖങ്ങളില്‍ നിന്നുയരുന്നു നിനക്കായൊരു യാത്രാമൊഴി.
ചീയേഴ്സ് !!!!!!

(ആശയ തീവ്രതകൊണ്ട് മേഫെയറിലെ രാവുകളെ സജീവമാക്കിയിരുന്ന ജോസഫ് സാറിന്റെ ഓര്‍മ്മക്ക്. നല്ലൊരു വായനക്കാരനും സഹൃദയനുമായിരുന്നു. കരള്‍ രോഗം ബാധിച്ച് ഏതാനും നാള്‍ മുന്പ് മരിച്ചു)


No comments:

Post a Comment