Friday, November 8, 2013

ഫേസ്ബുക്ക് യക്ഷി


"അതവളാ..."
അതൊലര്‍ച്ചയായിരുന്നു...
ശിരോമണ്ഠലത്തിന്റെ അനന്ത പഥങ്ങളിലൂടെ 'വയസന്‍ സന്യാസി' തന്റെ പ്രയാണം ആരാഭിച്ചതേയുള്ളൂ, അതിന് മുമ്പ് ഫിറ്റായോ
അവറാന്‍ ഇടത്തേ മൂലയിലേക്ക് കൈ ചൂണ്ടി
കോട്ടയം പുഷ്പനാഥിന്റെ നോവലില്‍ പറയുന്നതു പോലെ, റൂഫ് ടോപ്പ് റസ്റ്റോറന്റിലെ അരണ്ട വെളിച്ചത്തില്‍ ഞാനും സന്ദീപും അവളെ  വ്യക്തമായി കണ്ടു
ധവള ധവളയായ  മധ്യവയസ്‌ക്ക...തടിച്ചി.
"എന്റെ ഫേസ് ബുക്ക് ഫ്രണ്ടാ,....പേര് ശോശന്ന, ഞാന്‍ ശോശൂന്ന് വിളിക്കും."
ശരിയാണ്, അവള്‍ക്കൊരു ഫേസ്ബുക്ക് ലുക്കുണ്ട്.... കുളിച്ച് പൗഡറിട്ട് ഫേസ്ബുക്കില്‍ നിന്നും ഇപ്പോ ഇറങ്ങി വന്നപോലെ....
"അവറാനെ നിനക്ക് ആളു തെറ്റി, ഇത് നിന്റെ ശോശുവല്ല, ഇവള്‍ എന്റെ ഫേസ് ബുക്ക് ഫ്രണ്ടാ. പാലക്കാട്ട് പട്ടത്തി..രമ്യ." സന്ദീപ്  പറഞ്ഞു.
"പോടാ, അവന്റെയൊരു പട്ടത്തി, ഞാന്‍ കഴിഞ്ഞ ദിവസം കൂടി ചാറ്റ് ചെയ്തതല്ലേ ഗള്‍ഫില്‍ നേഴ്‌സാ, ഇന്ന് വന്നതായിരിക്കും. ഭര്‍ത്താവുമായി തെന്നി നില്‍ക്കുവാ..."
അവറാന്റെ അറിവ് അസത്യമാകാനിടയില്ല.
'അണ്‍ സാറ്റിസ്‌ഫൈഡ്' എന്ന് ആയമ്മയുടെ മുഖത്ത് ആലേഖനം ചെയ്തിട്ടുണ്ട്. ഇത്തരം സ്ത്രീകളോട് മനസ്സലിവുള്ളവനാണ് അവറാന്‍.
പക്ഷെ സന്ദീപ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. തര്‍ക്കം മുറുകിയപ്പോള്‍ അവറാന്‍ എഴുന്നേറ്റു.
"ഞാന്‍ പോയി മുട്ടീട്ട് വരാം".
 ഞങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയുന്നതിന് മുമ്പ് അവറാന്‍ അവളുടെ അടുത്തെത്തി.
അവരുടെ സന്തോഷം കണ്ടിട്ട് സന്ദീപിന് സഹിച്ചില്ല. ഒറ്റവലിക്ക് അവന്‍ രണ്ടെണ്ണം കൂടി അടിച്ചു.
അവറാന്‍ മടങ്ങി വന്നപ്പോഴേക്കും സന്ദീപ് എഴുന്നേറ്റിരുന്നു.
"ഇത് അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ അവളോട് ഞാന്‍ ചോദിക്കും".
സന്ദീപ് അവളുടെ അടുത്ത് കസേര വലിച്ചിട്ടിരിക്കുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി.
സന്ദീപ് മടങ്ങി വന്നതും രണ്ടുപേരും വീണ്ടും തുടങ്ങി.
"അവളു രമ്യതന്നെയാടാ..."
"അല്ല ശോശു... ഞാന്‍ സംസാരിച്ചതല്ലേ..."
"ശോശുവല്ലെങ്കില്‍ അവളെ ഞാന്‍ കൊല്ലും......"
"എന്നെ വഞ്ചിച്ചാല്‍ ഞാനും."
ഒരു കൊലപാതകം ഉറപ്പായി.
"വെയിറ്ററെ വിളിച്ച് ആംബുലന്‍സ് പറയട്ടെ". ഞാന്‍ ഇടപെട്ടു.
"നമുക്ക് മൂന്നു പേര്‍ക്കും കൂടെ പോകാം. അതോടെ സംശയം തീരുമല്ലോ?"
ആറര റമ്മില്‍ അടി തെറ്റിയ അവറാന്‍ ആഹ്ലാദത്തോടെ കുഴഞ്ഞു.
"അത്..ന്നെ"
ഞങ്ങള്‍ അടുത്തെത്തുന്നതിന് മുമ്പേ അവള്‍ സടകുടഞ്ഞെഴുന്നേറ്റു
"നിങ്ങളൊക്കെ ആരാ? നിങ്ങള്‍ക്കെന്താ വേണ്ടേ ?...ശല്യങ്ങള്‍."
ഒറ്റ വാക്കുകൊണ്ട് അടിച്ചതത്രയും ആവിയാക്കികളയാനുള്ള  പ്രത്യേക കഴിവ് സ്ത്രീകള്‍ക്ക് ജന്മസിദ്ധമായി ലഭിക്കുന്നതാണ് .
സീറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ സംസാര ശേഷി നഷ്ടപ്പെട്ടിരുന്നതു കൊണ്ട് വെയിറ്ററെ മാടി വിളിച്ചു. ഇനി ആദ്യം മുതല്‍ തുടങ്ങണം.
തിരുവതാംകൂര്‍ കൊട്ടാരത്തിലെ സര്‍വ്വസൈന്യാധിപന്റെ കയ്യില്‍ നിന്നും വാടകയ്ക്ക് വാങ്ങിയ വേഷഭൂഷാധികള്‍ ധരിച്ച്  വെയിറ്റര്‍ വന്നു വണങ്ങി നിന്നു. പിന്നെ തലപ്പാവ് അഴിച്ച് താലത്തില്‍ വച്ച് മൊഴിഞ്ഞു
"സര്‍... അതു വന്ത്..നമ്മെ പട്ടാളം കേണലുടെ വൈഫു..ഇന്നലെ താന്‍ നാട്ടില്‍ നിന്ന് വന്തത്."
"കേണലിന്റെ മരിച്ചുപോയ ഭാര്യയോ..."
"മരിച്ചതെനെക്ക് തിരായാത്...."
കേണലിന്റെ ഭാര്യ മരിച്ചു പോയെന്നാണ് കോളനിയിലെല്ലാവരോടും അയാള്‍ പറഞ്ഞിരിക്കുന്നത്.


ഫേസ്ബുക്ക് എന്താണെന്ന് അറിയാത്ത എനിക്ക് ഒന്നും മനസ്സിലായില്ല.
എങ്കിലും അവള്‍ ആരായിരിക്കും......
ആശ്ചര്യവാന്‍ എന്ന് കേട്ടിട്ടേയുള്ളൂ...അവനായി ഞാനിരുന്നു.





Saturday, February 9, 2013

തട്ടിപ്പിന്റെ ബിനലെ കാഴ്ചകള്‍


കലാകാരന്മാര്‍  എന്ന് അവകാശപെടുന്ന ഏതാനും പേര്‍ വിചാരിച്ചാല്‍  സര്ക്കാറിനെയും ജനങ്ങളെയും വിദഗ്ധമായി പറ്റിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്  ബിനലെ.
ഇതാ ചില ബിനലെ കാഴ്ചകള്‍ .......
ബിനലെ യുടെ പ്രധാനവേദികളിലോന്നായ അസ്പിന്‍വാളില്‍   പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുകള്‍  കലയുടെ മഹാ സംഭവങ്ങളാണ്. ഒരു മുറിയില്‍ നിറയെ റാക്കുകള്‍ . ആദ്യത്തെ റാക്കിന്‍റെ മുകള്‍ തട്ടില്‍  കരിയില കൂട്ടിയിട്ടിരിക്കുന്നു. രണ്ടാമത്തെ തട്ടില്‍ ഓല മടല്‍. ചകിരി ,തൊണ്ട്  മുതലായ സാധനങ്ങള്‍ .കരികല്ല് , ചെങ്കല്‍  തുടങ്ങിയ കല്ലുകളാണ് മറ്റൊരു തട്ടില്‍. മോര്‍ച്ചറിയില്‍  നിന്ന് പെറുക്കിയെടുത്ത കൈ ഉറകളാനു മറ്റൊന്നില്‍. ഊശാന്‍  തടിയും മുക്കാല്‍ പാന്റുമായി ഒരുത്തന്‍ അതിനു  കാവല്‍  ഇരിക്കുന്നു. ലോകത്തോട്‌ മുഴുവനുള്ള പുച്ചമാണ്  അടിസ്ഥാന ഭാവം. കലാകാരനാണെന്ന്  ഒറ്റ നോട്ടത്തില്‍ അറിയാം
ഒന്നും മനസിലയിലെങ്കിലും ബിനലെ കഴ്ച്ചക്കാര്‍  ചോദ്യങ്ങള്‍ ചോദിക്കാറില്ല. ചോദിച്ചാല്‍ വിവരമില്ലെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാലോ എന്ന ഭയം. എങ്കിലും  ഭവ്യതയോടെ എന്താ സംഭവമെന്ന് കലാകാരനോട്‌ ചോദിച്ചു. അന്യ ഗൃഹത്തില്‍ നിന്നും വന്ന ഏതോ  വിഡ്ഢി എന്ന ഭാവത്തില്‍  കലാകാരന്‍ എന്നെ തുറിച്ചു നോക്കി. പിന്നെ ഏതോ ബാധ കയറിയതുപോലെ ഉറഞ്ഞു തുള്ളികൊണ്ടു പറഞ്ഞു : ഇത് കേരളത്തിന്റെ സ്വന്തം കരിയിലകളാണ് . ആ കല്ലുകള്‍ നോക്കൂ, അവയ്ക്ക് കേരളത്തിന്റെ ഗന്ധംമാണ് . നമ്മുടെ ആത്മാവിന്റെ ഊഷരമായ ഊര്ജപ്രവഹത്തിന്റെ ഉന്മത്തമായ ഉണ്മകളിലേക്ക്‌ ..... ’’ കൂടുതല്‍ സഹിക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ അടുത്ത മുറിയിലേക്ക് രക്ഷപെട്ടു .
അവിടെ ഒരു ബുള്ളെറ്റ് ബൈക്ക്. മട്ഗാടില്‍ ചുവന്ന പെയിന്റ് അടിച്ചിട്ടുണ്ട്. മീശയില്ലാത്ത , താടി മാത്രമുള്ള മറ്റൊരു കലാകാരന്‍ അതിനു കാവലിരുപ്പുണ്ട്. അയാള്‍  സന്തോഷടോടെ അതെ കുറിച്ച് വിശദീകരിച്ചു.: സുഹൃത്തേ ഇതൊരു പ്രതീകമാണ്‌ .
എന്തിന്റെ പ്രതീകം?
ആ ചോദ്യം അയാള്‍ക്ക് ഇഷ്ടപെട്ടില്ല.  അസ്വസ്തയോടെ മറുപടി പറഞ്ഞു:
നമ്മുടെ ജീവിതത്തിന്റെ പ്രതീകം. ജീവിതം ഇപ്പോള്‍ ബുള്ളെറ്റ് പോലെയാണ്. കുതിച്ചുയരുന്ന വിലകയറ്റം. എല്ലാ മനുഷ്യന്റെയും ജീവിതം ഓരോ ബുള്ളെട്ടാണ്.
തൊട്ടടുത്ത മുറിയില്‍ ഫോട്ടോ പ്രദര്‍ശനമാണ്.
സംഘാടകനായ   ബോസിന്റെയും മക്കളുടെയും ഫോട്ടോ, മറ്റൊരിടത്ത്  സംഘാടകനായ റിയാസ്  കൊമുവിന്റെ കുടുംബ ചിത്രം.
കേരള സര്‍കാരിന്റെ    സെപ്റ്റംബര്‍  2012  കാലണ്ടെര്‍  പ്രാധാന്യത്തോടെ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. എന്താണവോ ഉദേശിക്കുന്നത് ?
ആരെഴു മുറികളില്‍  പ്രോജെച്റെര്‍ വച്ച് വലിയ സ്ക്രീനില്‍  വീഡിയോ പ്രദര്‍ശിപ്പിക്കുന്നു. ഒരാള് പോലും കാണാനില്ല.
എല്‍ .കെ.ജീ  പിള്ളേരുടെ ലാബ്‌ ആണ് മറ്റൊരു സംഭവം. വലിയ സ്പീക്കര്‍ വച്ച് ആളെ പേടിപ്പിക്കുന്നു. കൂടുതല്‍  വിശദീകരിക്കുന്നില്ല . വിചിത്ര ജീവികളായ കലാകാരന്മാര്‍ കഞ്ചാവ്  വലിച് തലങ്ങും വിലങ്ങും നടക്കുന്നത്  മാത്രമാണ്   ബിനലെ  ഭീകരതകിടയിലെഏക ആശ്വാസം.
സിയാദ് ആണ്  എന്നെ  പ്രലോഭിപ്പിച്  ബിനലേക്ക് കൊണ്ട് പോയത്. അവന്  പണ്ടേ എന്നോട് ശത്രുത ഉള്ളതാണ്.  എങ്കിലും ഈ ചതി പ്രതീക്ഷിച്ചില്ല.

Tuesday, July 10, 2012

ഗാബോ, ഓർമ്മ വേദനായാണ്




ഗാബോ,
ഓർമ്മ വേദനായാണ്. നിന്നെകുറിച്ചാകുന്പോൾ പ്രത്യേകിച്ചും...
സ്മൃതി യുടെ ഇതൾ കൊഴിഞ്ഞ മൌനത്തിൻറെ ഗഹ്വരത്തിൽ നീ തനിച്ചാവുന്നത് കാണാൻ വയ്യ.നിൻറെ ഓർമ്മപുസ്തകത്തിൻറെ തണലിലായിരുന്നു എൻറെ ഏകാന്തതകളത്രയും. അനാഥത്വത്തിൻറെ വ്യഥകളിൽ മക്കോണ്ഡോ ആശ്വാസത്തിൻറെ ഒളിവിടമായിരുന്നു. അവിടെ എനിക്ക്  ബന്ധുക്കൾ മാത്രമല്ല സുഹൃത്തുക്കളുമുണ്ട്. എല്ലാ ബന്ധങ്ങൾക്കും നിർവചനങ്ങളില്ലല്ലോ? കോളറാകാലത്തിൻറെ  ആവേഗങ്ങളിൽ പ്രണയത്തിൻറെ തീകാറ്റുകൾ ചുരമാന്തുന്നത് അത്ഭുതത്തോടെയാണ്  ഞാൻ നോക്കികണ്ടത്. അനന്തതയെ സ്പർശിക്കുന്ന അക്ഷരങ്ങൾകൊണ്ട്  നീ  ഓർമ്മ പൂട്ടുകൾ തുറക്കുനപോൾ കാണുന്ന വർണ്ണങ്ങളുടെ മായികലോകം ആരെയാണ് ഭ്രമിപ്പിക്കാതിരിക്കുക?
ഗാബോ, കട്ടികണ്ണടയിലൂടെ നീ നോക്കി കണ്ട കൊളംബിയൻ ജീവിതത്തിൻറെ ഭീതിതമായ വർണ്ണങ്ങൾക്ക്  ആത്മിയതയുടെ പരിവേഷമായിരുന്നു. ലോകം അതിനെ മാന്ത്രികമെന്ന് വിളിച്ചെങ്കിലും നിനക്ക് അത്  യാഥാർത്ഥ്യം തന്നെയായിരുന്നു. ഒരു നിലവിളി പോലെ അസ്തമിക്കുന്ന ജീവിതങ്ങൾക്കിടയിൽ പ്രണയത്തിൻറെ കനൽകാടുകളെരിയുന്നുണ്ടെന്ന് ഞങ്ങളറിഞ്ഞത് നീ പറയുന്പോഴാണ്.
 നിൻറെ വിരൽ തുന്പിൽ അക്ഷരങ്ങളൊഴിഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ല. ഓർമ്മയുടെ പക്ഷികൾ കൂടൊഴിഞ്ഞ നിന്റെ ഹൃദയത്തിലെന്താണ്? വാക്കുകളുടെ ചക്രവർത്തി  പടിയിറങ്ങുകയാണോ? മാന്ത്രികലോകത്ത് അത്ഭുതങ്ങൾ അസാധാരണമല്ല. അതുകൊണ്ട് തന്നെ കാണാകഥകളുടെ ഭാണ്ഡവുമായി, പ്രീയപ്പെട്ട ഗാബോ, നീ വരുമെന്ന് ഞങ്ങൾ കരുതുന്നു.

Friday, November 11, 2011

നിനക്ക്

ഹൃദയത്തില്‍  പാതി പകുത്തെടുത്ത കൂട്ടുകാരന്,
മഹാനഗരത്തിന്റെ പെരുവഴിയോരത്ത് ഒറ്റപെട്ടു പോയ ഒരു കുട്ടിയുടെ നൊമ്പരം നിന്റെ വാക്കകളില്‍  വയിക്കനാവുന്നു .
ഒറ്റയാകുമ്പോഴാണ് ഓര്‍മ്മകള്‍ക്ക് കനമേറുന്ന ത്.
ഓര്‍മ്മ വേദനയാണ്. നീ താണ്ടിയ  കനല്‍  വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പ്രത്യേകിച്ച്.
കൊളാബയിലെ  ഗോകുല്‍  ബാറിന്റെ അരണ്ട  വെളിച്ചത്തില്‍  നമ്മള്‍ പങ്കു വച്ച സ്വപ്നങ്ങള്‍ പട്ടു പോയി. നമ്മുടെ ഇന്ന ലകള്‍ മടങ്ങിവരാതെ വണ്ണം മാഞ്ഞു പോയി.
നിന്റെ കരളില്‍   കനല്‍    കാറ്റുകള്‍ ചുരമാന്തുന്നത്  ഞാനറിയുന്നു , നഷ്ടപ്രണയത്തിന്റെ നിലക്കാത്ത നിലവിളി എനിക്ക് കേള്‍ക്കാനവുന്നുണ്ട് .
കാലത്തിന് മുമ്പേ നടന്ന  ഏവരുടേയും വിധി ഇതായിരുന്നുവെന്ന്  കരുതി ആശ്വസിക്കൂ. മരണ നിഴലിന്റെ നിതാന്ത സമാധാനത്തിലേക്ക് ചുവചടുവയ്ക്കും മുമ്പ് തിരിഞ്ഞു നോക്കൂ.
തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടങ്ങളുടെ പെരുക്കപട്ടികയില്‍  ചോരപൊടിയുന്നു . എനിക്കറിയാം, നീ നീന്തിയ  നോവിന്റെ കടല്‍ .
 ജീവിതം  കൈകുമ്പളിലൂടെ ചോര്‍ന്നു  പോകാന്‍ അനുവദിക്കരുത്. എല്ലാ  ശക്തിയും സ്വരുകൂട്ടി ഒരിക്കലൂടെ ശ്രമിക്കൂ.

A man can be destroyed but not defeated

ആശംസകള്‍.

Thursday, October 20, 2011

വാര്‍ധക്യ പ്രണയത്തിന്റെ വൃഥാ വിലാപങ്ങള്‍



പേരിലൊഴികെ പ്രണയമില്ലാത്ത ബ്ളസ്സി ചിത്രം വ്യത്യസ്ഥത പുലര്‍ത്താനുള്ള കൃത്രിമ ശ്രമങ്ങളില്‍ പരാജയമടയുന്നതിന്റെ ദയനീയ ഉദാഹരണമായി നിലനില്‍ക്കുന്നു.
മഞ്ഞും മരങ്ങളും നിഴലും നിലാവും കടലും ആശയ സമ്പുഷ്ടമാകുമെന്ന മിഥ്യധാരണയിലാണ് ചിത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതുമയില്ലാത്ത ആശയവും കരുത്തില്ലാത്ത തിരക്കഥയും ചിത്രത്തെ കൂടുതല്‍ ശുഷ്ക്കമാക്കുന്നു. പത്മരാജന് പഠിക്കുന്ന ബ്ളസ്സി സിനിമയുടെ ബാലപാഠങ്ങള്‍ ഇനിയും ആറിയേണ്ടിയിരിക്കുന്നു.
വാര്‍ദ്ധക്യ പ്രണയത്തന്റെ വിലകുറഞ്ഞ വ്യാപാരങ്ങളിലാണ് സിനിമ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. മാംസ നിബന്ധമല്ലാത്ത പ്രണയം മലയാള സിനിമക്ക് പുതുമയുള്ള വിഷയമല്ല. പക്ഷേ ഇവിടെ പ്രണയം പോലും അവ്യക്തമായി മാത്രമേ പരാമര്‍ശിക്കപ്പെടുന്നുള്ളൂ. നായികയ്ക്ക് മുന്‍ ഭര്‍ത്താവിനോട് തോന്നുന്നത് പ്രണയമാണോ സഹതാപമാണോ എന്ന് സംവിധായകന് പോലും തീര്‍ച്ചയില്ല.
പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും അസ്തമിച്ച്, മരണത്തിന്റെ കാലൊച്ചകള്‍ക്ക് കാതോര്‍ക്കുന്ന വൃദ്ധരായ നായകന്മാര്‍ക്ക് തങ്ങളുടെ നായികയോട് തോന്നുന്ന വികാരമെന്താവാം?അത് പ്രണയമാണെന്ന് സ്ഥാപിക്കാനുള്ള വിഫല ശ്രമമാണ് സംവിധായകന്‍ നടത്തുന്നത്. ജീവിതത്തിന്റെ അന്ത്യനാളുകളില്‍ രണ്ടു നായകന്മാര്‍ ചേര്‍ന്ന് ഒരു നായികയെ പങ്കു വയ്ക്കുന്ന ഉട്ടോപ്യന്‍ ആശയങ്ങള്‍ ആധുനിക കാലത്ത് സിനിമയില്‍ ആവിഷ്ക്കരിക്കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം.ഒരു വശം തളര്‍ന്ന് അര്‍ദ്ധ പ്രാണനായി കിടക്കുന്ന മാത്യൂസിന്റെ ഭാര്യയാണ് ഗ്രേസി.സാധാരണ പൈങ്കിളി സിനിമകളില്‍ സംഭവിക്കാറുള്ളതു പോലെ അവരുടെ മുന്‍ഭര്‍ത്താവ് ഒരു ദിവസം അതേ ഫ്ളാറ്റില്‍ താമസിക്കാന്‍ വരുന്നു. ലിഫ്റ്റില്‍ വച്ച് മുന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കണ്ടു മുട്ടുന്നതോടെയാണ് കഥയാരംഭിക്കുന്നത്. ഉപേക്ഷിച്ച ഭാര്യയോട് അയാള്‍ക്ക് ഷോക്കടിക്കുന്നതുപോലെ പ്രണയം ഉണ്ടാകുകയാണ്. ഇത്ര കാലവും അവര്‍ എവിടെയാണെന്ന് പോലും അന്വേഷിക്കാത്ത നായകന് പെട്ടെന്ന് അവരുടെ സാമീപ്യം അത്യന്താപേക്ഷിതമാകുകയാണ്. നിലവിലുള്ള ഭര്‍ത്താവ് മാത്യൂസിന് അക്കാര്യത്തില്‍ സന്തോഷമേയുള്ളൂ.മുന്‍ ഭര്‍ത്താവിനെ കാണാന്‍ ഭാര്യ പോകുന്നതില്‍ അയാള്‍ അനിര്‍വ്വചനീയമായ ആഹ്ളാദം അനുഭവിക്കുന്നു. സമീപകാലത്തൊന്നും ഇത്തരം വിഡ്ഡിത്തങ്ങള്‍ മലയാള സിനിമയില്‍ ഇറക്കുമതി ചെയ്യപ്പെട്ടിട്ടില്ല.
രണ്ടു നായകന്മാരും രോഗികളായി ദിവസങ്ങമെളോളം ആശുപത്രിയില്‍ കിടക്കുന്ന സീനുകള്‍ അരോചകമായ രീതിയില്‍ തിരുകി കയറ്റിയിട്ടുണ്ട്. ചിത്രത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദ്യേശം മാത്രമേ ഈ സീനുകള്‍ക്കുള്ളൂ. മോശപ്പെട്ട ഒരു തിരകഥ എങ്ങിനെ വലിച്ചു നീട്ടാമെന്നതിന് ഉത്തമ ഉദാഹരണമാണിത്.

ഓര്‍ത്തിരിക്കുവുന്ന ഒരു സീനോ അഭിനയ മുഹൂര്‍ത്തമോ ഈ ചിത്രത്തിലില്ല. മോഹന്‍ലാല്‍ എന്ന നടന്‍ ചിത്രത്തിലുടനീളം വെറുമൊരു നിര്‍ജ്ജീവ വസ്തുമാത്രമാണ്. കഴിവുള്ള നടനെ ശവമായി അവതരിപ്പിക്കുന്നത് മഹാകാര്യമായി ബ്ളസ്സി പലയിടത്തും ഉയര്‍ത്തികാട്ടുന്നുണ്ട്. ഒരു നടനെ സിനിമയിലുടനീളം തളര്‍ത്തി കിടത്താന്‍ സന്തോഷ് പണ്ടിറ്റുമാരുടെ ആവശ്യമേയുള്ളൂ.

Thursday, March 31, 2011

കൊണ്ഗ്രസ്സുകരുടെ മിമിക്രികള്‍


അടുത്തയിടെ ടീവിയില്‍ കണ്ട ഏറ്റവും നല്ല മിമിക്രികളിലൊന്ന് രമേശ്‌ ചെന്നിത്തല വകയായിരുന്നു.കോട്ടയം നസീര്‍ തോറ്റുപോകുന്ന അഭിനയം. ഹെലികോപ്ടറില്‍ നാട് ചുറ്റുന്ന തിരക്കിനിടയില്‍ ഈവക മിമിക്രി പരിപാടികള്‍ക് കെ .പീ.സീ. സി. പ്രസിഡന്റ്‌ സമയം കണ്ടെത്തുന്നതാണ് അത്ഭുതം.
ഹരിപ്പാടെ വോട്ടെര്‍മാരെ കണ്ടപ്പോഴാണ് രമേശിന് മിമിക്രി വന്നത്. കരച്ചിലും ചിരിം നവരസങ്ങളും ആ മുഖത്ത് മാറി മാറി പ്രത്ക്യഷപെട്ടു. കൂടെകരയാന്‍ കാണ്ഗ്രസുകാരന്മ് തയാറായി നിന്നു . തനിക്കു വേണ്ടി സ്ഥാനം ഒഴിഞ്ഞു തന്ന സ്ഥാനാര്‍ഥിയെ കണ്ടപ്പോളാണ് രമേഷിന്റെ സങ്കടം അണപൊട്ടിയത്. പാവം. ടിക്കറ്റ്‌ കിട്ടാത്ത കൊണ്ഗ്രസ്സുകരന്മാരുടെ അവസ്ഥ അറിയണമെങ്കില്‍ ടി. സിദിക്കിന്റെയോ എം.എം. ഹസന്റെയോ മുഖത്തേക് നോകിയാല്‍ മതി.
നാമനിര്‍ദേശ പത്രിക സമര്‍പിച്ച സമയത്ത് ആന്റണി അമ്മയുടെ ശവകുടീരത്തില്‍ ബോദം കേട്ട് വീണ സംഭവമാണ് ഓര്‍മവരുന്നത് . നിരീശ്വര വാദിയായ ആന്റണി ബോദം കേട്ട് വീഴുന്നത് കണ്ടു അച്ഛന്‍ മാര്‍ വരെ കരഞ്ഞു പോയി.
തിരഞ്ഞെടുപ്പ് സമയത്ത് ഉളുപ്പില്ലാതെ നാടകം കളിക്കാനുള്ള കോണ്ഗ്രസ്സുകരന്മാരുടെ കഴിവ് ഒന്ന് വേറെതന്നെയാണ് . മണ്ടലവ്മായി ഒരു വ്യകാരിക ബന്ധമുള്ളതിനാല്‍ മകളെ മത്സരിപികണമെന്നു പറയാന്‍ അസാമാന്യ തൊലികട്ടി വേണം.
എന്തായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞും ഇത്തരം മിമിക്രികള്‍ കാണാന്‍ നമുക്ക് ഭാഗ്യം ഉണ്ടാകെട്ടെ എന്ന് ആശംസിക്കുന്നു.

Saturday, February 19, 2011

മലയാളം ചാനലുകളിലെ ബുദ്ധിജീവികള്‍




ലോകത്ത് മലയാളം ടിവി ചാനലുകളില്‍ മാത്രം കാണുന്ന അപൂര്‍വ്വ പ്രതിഭാസമാണ് നീണ്ട താടിവച്ച ബുദ്ധിജീവികള്‍. ഇവരില്‍ തന്നെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വ ഇനങ്ങളാണ് കെ.പി മോഹനന്‍, ടി.എന്‍ ഗോപകുമാര്‍ തുടങ്ങിയവ. കാഴ്ചക്കാരെ എങ്ങിനെ ബോറടിപ്പിക്കാമെന്ന കാര്യത്തില്‍ രണ്ടു പേരും വാശിയോടെ മത്സരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി.
മോഹന്‍ ഏഷ്യാനെറ്റിലുണ്ടായിരുന്ന കാലത്ത് ഇവര്‍ക്കിടയിലെ ഏക ഈഗോ പ്രശ്നവും ഇതുമാത്രമായിരുന്നു. കുവൈറ്റ് ഗവണ്‍മെന്‍റ് മോഹനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കാലത്താണ്, അദ്ദേഹം ഏഷ്യാനെറ്റില്‍ ചേരുന്നത്. കുവറ്റെലെ സ്ക്കൂളിന് അവിടുത്തെ ഗവണ്‍മെന്‍റ് നല്‍കിയ 15 കോടി രൂപ അടിച്ചുമാറ്റിയതിനാണ് മോഹനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് കുവൈറ്റ് മലയാളികള്‍ പറയുന്നു. ഏതായാലും മോഹന്‍ ബുദ്ധിപൂര്‍വ്വം ആ പണം ഏഷ്യാനെറ്റില്‍ ഇന്‍വെസ്റ്റ് ചെയ്ത്. മഴ പെയ്താല്‍ പോലും ഏഷ്യാനെറ്റിന്‍റെ തിണ്ണയില്‍ കയറി നില്‍ക്കാന്‍ യോഗ്യതയില്ലാത്ത മോഹന്‍ അങ്ങിനെ അതിന്‍റെ മാനേജിംഗ് എഡിറ്ററായി. പത്രക്കാരന്‍റെ കട്ടികുപ്പായത്തിന് പിന്‍പില്‍ സുരക്ഷിതനായി മോഹനന്‍ മറഞ്ഞിരുന്നു.
ചാനലില്‍ ബി.ജെ.പി ക്ക് കലവറയില്ലാത്ത കവറേജ് നല്‍കാമെന്ന വാഗ്ദാനത്തിന്‍റ പേരില്‍ അന്നത്തെ ഒരു കേന്ദ്രമന്ദ്രി മോഹനനെ വഴിവിട്ടു സഹായിച്ചതായി ആരോപണമുണ്ട്.അന്നത്തെ മുഖ്യമന്ത്രിയായ എ.കെ ആന്‍റണിയെ മോഹനന്‍ ഇന്‍റര്‍വ്യൂ ചെയ്തത് ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചോദ്യങ്ങള്‍ മോഹനന്‍ ചോദിക്കുന്പോള്‍ ആന്‍റണി തലകുലുക്കുകയോ മൂളുകയോ മാത്രം ചെയ്തു. ചോദിച്ച മോഹനനോ, ഉത്തരം പറഞ്ഞ ആന്‍റണിക്കോ, പരിപാടി കണ്ട പ്രേക്ഷകര്‍ക്കോ ഒന്നും മനസ്സിലായില്ല. അദ്ദേഹം ഇപ്പോള്‍ നടത്തുന്ന സമക്ഷത്തിന്‍റെ സ്ഥിതിയും മറ്റൊന്നല്ല.
ചടുലവും കാര്യമാത്ര പ്രസക്തവുമായ പരിപാടികളിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ലോകമെന്പാടുമുള്ള ചാനലുകള്‍ ശ്രമിക്കുന്പോള്‍ മലയാളം മാത്രം ഇതുപോലെ കാലഹരണപ്പെട്ട കഥാപാത്രങ്ങളെ ചുമക്കുന്നതെന്തിന്?