"അതവളാ..."
അതൊലര്‍ച്ചയായിരുന്നു...
ശിരോമണ്ഠലത്തിന്റെ അനന്ത പഥങ്ങളിലൂടെ 'വയസന്‍ സന്യാസി' തന്റെ പ്രയാണം ആരാഭിച്ചതേയുള്ളൂ, അതിന് മുമ്പ് ഫിറ്റായോ
അവറാന്‍ ഇടത്തേ മൂലയിലേക്ക് കൈ ചൂണ്ടി
കോട്ടയം പുഷ്പനാഥിന്റെ നോവലില്‍ പറയുന്നതു പോലെ, റൂഫ് ടോപ്പ് റസ്റ്റോറന്റിലെ അരണ്ട വെളിച്ചത്തില്‍ ഞാനും സന്ദീപും അവളെ വ്യക്തമായി കണ്ടു
ധവള ധവളയായ മധ്യവയസ്‌ക്ക...തടിച്ചി.
"എന്റെ ഫേസ് ബുക്ക് ഫ്രണ്ടാ,....പേര് ശോശന്ന, ഞാന്‍ ശോശൂന്ന് വിളിക്കും."
ശരിയാണ്, അവള്‍ക്കൊരു ഫേസ്ബുക്ക് ലുക്കുണ്ട്.... കുളിച്ച് പൗഡറിട്ട് ഫേസ്ബുക്കില്‍ നിന്നും ഇപ്പോ ഇറങ്ങി വന്നപോലെ....
"അവറാനെ നിനക്ക് ആളു തെറ്റി, ഇത് നിന്റെ ശോശുവല്ല, ഇവള്‍ എന്റെ ഫേസ് ബുക്ക് ഫ്രണ്ടാ. പാലക്കാട്ട് പട്ടത്തി..രമ്യ." സന്ദീപ് പറഞ്ഞു.
"പോടാ, അവന്റെയൊരു പട്ടത്തി, ഞാന്‍ കഴിഞ്ഞ ദിവസം കൂടി ചാറ്റ് ചെയ്തതല്ലേ ഗള്‍ഫില്‍ നേഴ്‌സാ, ഇന്ന് വന്നതായിരിക്കും. ഭര്‍ത്താവുമായി തെന്നി നില്‍ക്കുവാ..."
അവറാന്റെ അറിവ് അസത്യമാകാനിടയില്ല.
'അണ്‍ സാറ്റിസ്‌ഫൈഡ്' എന്ന് ആയമ്മയുടെ മുഖത്ത് ആലേഖനം ചെയ്തിട്ടുണ്ട്. ഇത്തരം സ്ത്രീകളോട് മനസ്സലിവുള്ളവനാണ് അവറാന്‍.
പക്ഷെ സന്ദീപ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. തര്‍ക്കം മുറുകിയപ്പോള്‍ അവറാന്‍ എഴുന്നേറ്റു.
"ഞാന്‍ പോയി മുട്ടീട്ട് വരാം".
ഞങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയുന്നതിന് മുമ്പ് അവറാന്‍ അവളുടെ അടുത്തെത്തി.
അവരുടെ സന്തോഷം കണ്ടിട്ട് സന്ദീപിന് സഹിച്ചില്ല. ഒറ്റവലിക്ക് അവന്‍ രണ്ടെണ്ണം കൂടി അടിച്ചു.
അവറാന്‍ മടങ്ങി വന്നപ്പോഴേക്കും സന്ദീപ് എഴുന്നേറ്റിരുന്നു.
"ഇത് അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ അവളോട് ഞാന്‍ ചോദിക്കും".
സന്ദീപ് അവളുടെ അടുത്ത് കസേര വലിച്ചിട്ടിരിക്കുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി.
സന്ദീപ് മടങ്ങി വന്നതും രണ്ടുപേരും വീണ്ടും തുടങ്ങി.
"അവളു രമ്യതന്നെയാടാ..."
"അല്ല ശോശു... ഞാന്‍ സംസാരിച്ചതല്ലേ..."
"ശോശുവല്ലെങ്കില്‍ അവളെ ഞാന്‍ കൊല്ലും......"
"എന്നെ വഞ്ചിച്ചാല്‍ ഞാനും."
ഒരു കൊലപാതകം ഉറപ്പായി.
"വെയിറ്ററെ വിളിച്ച് ആംബുലന്‍സ് പറയട്ടെ". ഞാന്‍ ഇടപെട്ടു.
"നമുക്ക് മൂന്നു പേര്‍ക്കും കൂടെ പോകാം. അതോടെ സംശയം തീരുമല്ലോ?"
ആറര റമ്മില്‍ അടി തെറ്റിയ അവറാന്‍ ആഹ്ലാദത്തോടെ കുഴഞ്ഞു.
"അത്..ന്നെ"
ഞങ്ങള്‍ അടുത്തെത്തുന്നതിന് മുമ്പേ അവള്‍ സടകുടഞ്ഞെഴുന്നേറ്റു
"നിങ്ങളൊക്കെ ആരാ? നിങ്ങള്‍ക്കെന്താ വേണ്ടേ ?...ശല്യങ്ങള്‍."
ഒറ്റ വാക്കുകൊണ്ട് അടിച്ചതത്രയും ആവിയാക്കികളയാനുള്ള പ്രത്യേക കഴിവ് സ്ത്രീകള്‍ക്ക് ജന്മസിദ്ധമായി ലഭിക്കുന്നതാണ് .
സീറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ സംസാര ശേഷി നഷ്ടപ്പെട്ടിരുന്നതു കൊണ്ട് വെയിറ്ററെ മാടി വിളിച്ചു. ഇനി ആദ്യം മുതല്‍ തുടങ്ങണം.
തിരുവതാംകൂര്‍ കൊട്ടാരത്തിലെ സര്‍വ്വസൈന്യാധിപന്റെ കയ്യില്‍ നിന്നും വാടകയ്ക്ക് വാങ്ങിയ വേഷഭൂഷാധികള്‍ ധരിച്ച് വെയിറ്റര്‍ വന്നു വണങ്ങി നിന്നു. പിന്നെ തലപ്പാവ് അഴിച്ച് താലത്തില്‍ വച്ച് മൊഴിഞ്ഞു
"സര്‍... അതു വന്ത്..നമ്മെ പട്ടാളം കേണലുടെ വൈഫു..ഇന്നലെ താന്‍ നാട്ടില്‍ നിന്ന് വന്തത്."
"കേണലിന്റെ മരിച്ചുപോയ ഭാര്യയോ..."
"മരിച്ചതെനെക്ക് തിരായാത്...."
കേണലിന്റെ ഭാര്യ മരിച്ചു പോയെന്നാണ് കോളനിയിലെല്ലാവരോടും അയാള്‍ പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് എന്താണെന്ന് അറിയാത്ത എനിക്ക് ഒന്നും മനസ്സിലായില്ല.
എങ്കിലും അവള്‍ ആരായിരിക്കും......
ആശ്ചര്യവാന്‍ എന്ന് കേട്ടിട്ടേയുള്ളൂ...അവനായി ഞാനിരുന്നു.






