Friday, February 5, 2010

അച്ചായന്റെ വികൃതികള്‍

പത്രം നടത്തുന്നെങ്കില്‍, അച്ചായന്‍ നടത്തുന്നതുപോലെ നടത്തണം. അല്ലെങ്കില്‍ ഈ പണിക്ക് പോകരുത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പോലും ഇക്കാര്യം സമ്മതിച്ചു തരും.
വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണ കേസിലെ പ്രതികളെ പിടിക്കാന്‍ മനോരമ നിസ്തുല്യമായ സേവനമാണ് നല്‍കിയത്. ആക്രമണകാരികളെ പറ്റി യാതൊരു വിവരവുമില്ലാതെ ബുഷും കൂട്ടരും ഇരുട്ടില്‍ തപ്പുമ്പോള്‍, അച്ചായന്‍ പുല്ലുപോലെ സംഭവങ്ങളുടെ പടം വരച്ച്, പിറ്റേത്തെ പത്രത്തിലടിച്ചു. അമേരിക്കകാരന് മനസ്സിലാകാന്‍ ഒരു ക്യാപ്ഷനും കൊടുത്തു: തകര്‍ക്കലിന്റെ നാള്‍ വഴി
മനോരമ പത്രം കിട്ടിയ ഉടന്‍ ചൂടോടെ ബുഷ് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
അച്ചായന്മാര്‍ എന്തുകൊണ്ടും വര്‍ഗ്ഗബോധമുള്ളവരാണ്. പല സന്നിഗ്ദ്ധ ഘട്ടങ്ങളിലും മനോരമ ബുഷച്ചായനെ സഹായിച്ചിട്ടുണ്ട്.
സദ്ദാമിന്റെ കാര്യമെടുക്കാം.
'സദ്ദാമെവിടെയെന്ന് ' ലോകം മുഴുവനും തേടിക്കൊണ്ടിരിക്കെ, അച്ചായന്‍ കൂളായി സദ്ദാമിന്റെ ഒളിത്താവളം ഗ്രാഫിക്കുകളുടെ സഹായത്തോടെ വരച്ചു കാണിച്ചു കൊടുത്തു. മനസ്സിലാകാത്ത ബുഷിനെ പോലുള്ള മണ്ടന്മാര്‍ക്ക് വേണ്ടി സദ്ദാം ഒളിചച്ചരിക്കുന്ന ഗുഹ എന്ന് എഴുതി ആരോ ഇട്ട് കാണിച്ചു കൊടുത്തു. ഇതില്‍ കൂടുതല്‍ ഒരു പത്രത്തിന് എന്ത് ചെയ്യാന്‍ കഴിയും ? നിങ്ങള്‍ പറയൂ?
എന്നിട്ടും സദ്ദാമിനെ പിടിക്കാന്‍ രണ്ടു ദിവസം കൂടിയെടുത്തു. അച്ചായന്റെ അത്ര പോലും ഉത്തരവാദിത്വം മറ്റ് ലോകനേതാക്കള്‍ക്കില്ലാതെ പോയി.
സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ അച്ചായന്‍ കരഞ്ഞു.
അന്നത്തെ ഹെഡ് ലൈന്‍ :മരണത്തിലും പതറാതെ.
ചെറുപ്പത്തില്‍ സദ്ദാം അടിവസ്ത്രം അലക്കിയിട്ടിരുന്ന സ്ഥലത്തിന്റെ പടം വരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒന്നര പേജ് ഫീച്ചര്‍.സദ്ദാമിന്റെ ധീരതയെ വാഴ്ത്തികൊണ്ട് ആറ് ലേഖനങ്ങള്‍.
മനോരമ നിറഞ്ഞാടുതുകണ്ട്, സദ്ദാമിന് വേണ്ടി ക്യാംപെയിന്‍ നടത്തികൊണ്ടിരുന്ന വിപ്ളവചാനല്‍ നാണിച്ച് ആ പണി നിര്‍ത്തി. അച്ചായന്റെ സ്തുതികള്‍ വായിക്കാന്‍ ഇടവന്നിരുന്നുവെങ്കില്‍ സദ്ദാം ആത്മഹത്യ ചെയ്യുമായിരുന്നു. ഏതായാലും അതിനുള്ള ഭാഗ്യമുണ്ടായില്ല.
മനോരമയിലെ ചിത്രകാരന്മാരെ കുറ്റാന്വേഷണ വകുപ്പില്‍ നിയമിക്കാന്‍ രാഷ്ട്രതലവന്മാര്‍ മത്സരം തുടങ്ങിയപ്പോഴാണ് അച്ചായന്‍ വര നിര്‍ത്തിയത്.

സാധാരണക്കാരന്റെ ഭാഷ സംസാരിക്കുതുകൊണ്ടാണ് മനോരമ സാധാരണക്കാരന്റെ പത്രമായത്. വായനക്കാരന് ഇളിഭ്യത തോന്നിയാലും, അച്ചായന്‍ എന്തും പത്രത്തിലെഴുതും. കോട്ടയത്തിന്റെ നിത്യജീവിതത്തില്‍ നിന്നാണ് അച്ചായന്‍ പ്രചോദനം ഉള്‍കൊള്ളുന്നത്. ചാനല്‍ പ്രോഗ്രാമുകളുടെ പേര് തന്നെ നോക്കൂ:
ഒരു ദിവസം സന്ധ്യാ പ്രാര്‍ത്ഥന കഴിഞ്ഞപ്പോഴാണ് അച്ചായന് ചാരക്കേസിലുണ്ടായതു പോലൊരു വെളിപാടുണ്ടായത്. ഈ പേരിലൊരു വാര്‍ത്ത വേണം. ഉടന്‍ പേരിട്ടു.
സന്ധ്യാ വാര്‍ത്ത.
ഭാര്യയുമായി വഴക്കിടുമ്പോഴാണ് അച്ചായന് ആ അമൂല്യമായ വാക്ക് വീണ് കിട്ടിയത്.
"ചോറ് വയ്ക്കാന്‍ ഇവിടെ ഒരു മണി അരി പോലുമില്ല മനുഷ്യാ......'' എന്നായിരുന്നു ഭാര്യയുടെ ആക്രോശം. ഭാര്യാ പീഠനത്തില്‍ മനം നൊന്ത് അച്ചായന്‍ അപ്പോള്‍ തന്നെ പേരിട്ടു:
ഒരു മണി വാര്‍ത്ത.
മണിയോടുള്ള അച്ചായന്റെ ഒബ്സഷന്‍ മനസ്സാലാക്കി, മണിയടിക്കാന്‍ വേണ്ടി ചാനലിലുള്ള അദ്ദേഹത്തിന്റെ ശിങ്കിടികള്‍ എല്ലാ വാര്‍ത്തകള്‍ക്കും മണി കെട്ടി. അങ്ങിനെയാണ് എട്ടു മണി വാര്‍ത്ത, ഒന്‍പതു മണി വാര്‍ത്ത, 10 മണി വാര്‍ത്ത..... തുടങ്ങിയവ പിറവി കൊള്ളുന്നത്.
അച്ചായന് ഇംഗ്ളീഷ് അറിയില്ലെന്നൊരു പൊതുധാരണയുണ്ട്. മലയാളം ഇംഗ്ളീഷില്‍ 'വീക്കാന്‍' തുടങ്ങിയ കാലത്താണ് അതുണ്ടായത്. ഇത് അറിയാവുന്ന മനോരമയുടെ പ്രഖ്യപിത ശത്രുവായ വിപ്ളവചാനലിലെ താടിക്കാരന്‍ ബുദ്ധിജീവി ഒരു ദിവസം വെല്ലുവിളിച്ചു.
"മനോരമക്ക് എന്തെങ്കിലും കൌണ്ടര്‍ പോയിന്റ് ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ....''
അച്ചായന് സംഭവമങ്ങോട്ട് ശരിക്ക് മനസ്സിലായില്ല. എന്തോ എമണ്ടന്‍ സാധനമാണെന്ന് മാത്രം പിടികിട്ടി. വിപ്ളവക്കാരന്‍ രണ്ടുമൂന്നു തവണ ഇതാവര്‍ത്തിച്ചപ്പോള്‍ അച്ചായന് ദേഷ്യം വന്നു. ആ പേരില്‍ ഉടന്‍ പരിപാടിയാരംഭിച്ചു. ഒറ്റതവണ "കൌണ്ടര്‍ പോയിന്റ്'' കണ്ടതേയുള്ളൂ വിപ്ളവക്കാരന്റെ വായടഞ്ഞു. അച്ചായന്റെ അടുത്താ ഇംഗ്ലീഷിറക്കുന്നേ?
അതുകണ്ട് ആവേശം കയറി തുരുതുരാ കുറെ ഇംഗ്ളീഷ് പേരുകള്‍ കൂടി ഡിക്ഷനറി നോക്കി കണ്ടു പിടിച്ചു.
ഫാസ്റ്റ് ട്രാക്ക്, ഇ ഷോ, പ്രൈം ടൈം ന്യൂസ്, ടോപ്പ് റിപ്പോര്‍ട്ടര്‍, ന്യൂസ് ടു നൈറ്റ്....... ഇക്കാര്യത്തില്‍ അച്ചായനെ തോല്‍പ്പിക്കാനാവില്ലെറിഞ്ഞുകൊണ്ട്, ചെറുകിട ഇംഗ്ളീഷ് പേരുകളുമായി പരിപാടികള്‍ അവതരിപ്പിച്ചിരുന്ന മറ്റു ചാനലുകാര്‍ പിന്‍വാങ്ങി.
മലയാള ഭാഷയെ പരിഭോഷിപ്പിക്കാന്‍ ചില പദാവലികള്‍ കൂടി അച്ചായന്‍ സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും മനോഹരമായ പദമാണ് 'വോട്ടു വണ്ടി'.(എന്താണാവോ അര്‍ത്ഥം?)
മാണി സാറിന്റെ പ്രസംഗത്തില്‍ നിന്നാണ് മറ്റേ പേര് കിട്ടിയത്.
"നിങ്ങള്‍ പറയൂ''
(എന്ത് പറയാന്‍? ഇത്തരം വൃത്തികേട്ട പരിപാടികള്‍ അവതരിപ്പിക്കുന്നതുകൊണ്ട് പറയേണ്ടത് തെറിയാണ്)
കോട്ടയം കാരുടെ സ്ഥിരം ഡയലോഗുകളിലൊന്നാണ് നേരെ ചൊവ്വെ.
നേരെ ചൊവ്വേ നടക്കടേ, നേരെ ചൊവ്വേ സംസാരിക്കടേ, നേരെ ചൊവ്വെ വസ്ത്രം ധരിക്കടേ.....തുടങ്ങിയ ഡയലോഗുകള്‍ ഇത്രകാലം കോട്ടയത്തിന്റെ മാത്രം സ്വന്തമായിരുന്നു.അതും അച്ചായന്‍ അടിച്ചുമാറ്റി.
ഒന്നേ പറയാനുള്ളൂ: ഈ പരിപാടിയെങ്കിലും ഒന്ന് നേരെ ചൊവ്വേ നടത്തച്ചായാ!!!!

No comments:

Post a Comment